ഫുൾ സ്റ്റോപ്പിനും അവസാന വാക്കിനും ഇടയിൽ
(1)
അസ്തിത്വം നഷ്ടപ്പെട്ട സംസ്കാര ചിഹ്നങ്ങൾക്കും പ്ലാസ്റ്റിക്ക് പൊതിഞ്ഞ ഭിത്തികൾക്കും കുറുകെ ഇടുങ്ങിയ വഴികൾ ആൾക്കൂട്ടത്തെയും വാരി നിറച്ചു മുന്നോട്ടു യാത്ര തുടങ്ങി .
ഏതോ ഒരിരുട്ടത്ത് നിന്ന് കൊണ്ട് ആകാശത്തിലൊളിഞ്ഞിരിക്കുന്ന കടലലകളിൽ നിന്നും ഞാൻ മുത്തുകൾ പെറുക്കിത്തുടങ്ങി , വഴി വക്കിൽ നിന്നവർ ഭ്രാന്തനോടെന്ന പോലെ എന്നോടെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
വെളിച്ചം ദൂരങ്ങളിൽ കണ്ണുകളിറുക്കിയടച്ചും പൊട്ടിച്ചിരിച്ചും കൊഞ്ഞനം കുത്തിയും എന്നെ മത്തു പിടി പ്പിക്കുകയായിരുന്നു.
മരീചികയാവുകയാണ് ഓരോ തുള്ളി വെളിച്ചവും , എത്ര ശരത് കാലങ്ങൾ കഴിഞ്ഞാലാണ് ഈ അവസാനത്തെ തുണ്ട് ഇരുട്ടും മറഞ്ഞു പോവുക.
പ്രക്ഷുബ്ദതയാണ് വികാരം , കണ്ണുകളിൽ നിർജീവതയും ജാലകണത്തിന്റെ ബാക്കിപത്രവും ഉണ്ടെങ്കിലും ഈ നഗരത്തിന്റെ ജീവ നാഡിയിൽ , ഈ ഇരുട്ടിന്റെ നാലുകെട്ടുകളിൽ തളം കെട്ടി നിൽക്കുന്നത് പ്രക്ഷുബ്ദതയാണ് , വേലിയേറ്റങ്ങളാണ് .
ഇയർ ഫോണിന്റെ അറ്റത്ത് നിന്നും അവസാനമായി കേട്ട വരികളേതായിരുന്നു " ain't no grave can hold my body down" .ഉപേക്ഷിച്ച ഫോണിനും നഷ്ടപ്പെട്ട വരികൾക്കും ഇടയിലൂടെ ഇരുട്ടിത്രമേൽ കനത്തു വന്നപ്പോളാണ് ഈ യാത്ര . വെളിച്ചമാന്വേഷിച്ചു അലയുന്ന തിമിര രോഗി ...ലോകം ഇരുട്ടിലാണെന്നു കരുതുന്ന അന്ധൻ .
നശിച്ചു കൊണ്ടിരിക്കുന്ന കരളിനും നിലച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തുടിപ്പിനും ഇപ്പഴും പ്രതീക്ഷകളുണ്ടത്രെ .. മായികതയുടെ മുഖം മൂടികൾ നിറഞ്ഞ ലോകമേ ഞാൻ നിശ്ശബ്ദനാണ് ..അന്തർ മുഖനാണ് ..നിരാശനാണ്..ഇപ്പോൾ അവശനും അസന്തുഷ്ടനുമാണ് ..വെളിച്ചമേ നിന്നിലേക്കുള്ള ദൂരം അളക്കാനുള്ള ഈ ശുഭാപ്തി വിശ്വാസിയുടെ അവസാന അളവുകോലും നഷ്ടപ്പെട്ടിരിക്കുന്നു ...