Friday, May 19, 2017

കീടം

       കീടം 



        (1)

ഇട  നെഞ്ചിൽ എരിഞ്ഞു തീർന്ന
നെരിപ്പോടിനിപ്പോൾ
ചാരക്കൂമ്പാരങ്ങളുടെ കറുത്ത
 അവശേഷിപ്പുകളുണ്ട്
പ്രക്ഷുബ്ധതയിലും 
അവ
നിശബ്ദമായി
കരളു കാർന്നു തിന്നുന്നു
ഹൃദയത്തെ ചുറ്റികകളാലടിക്കുന്നു


           (2 )

ചാരങ്ങളൊക്കെയും എരിഞ്ഞു തീർന്ന
ചിന്തകളുടെ അവശേഷിപ്പുകളാണ്
.കത്തി ച്ചാമ്പലായവയും
വെന്തെരിഞ്ഞവയുംആത്മഹത്യ ചെയ്‌തവയും
ധീരമായി പോരാടിയവയും അതിൽ ഉണ്ടായിരുന്നിരിക്കാം


                  (3)

പക്ഷെ ചാരത്തിന്റെ കഥ പറയാൻ
ഇനിയും വരികൾ വേണമെന്ന് തോന്നുന്നില്ല ,
കണ്ണീരിനും വെണ്ണീറിനും
ഇടയിൽ
ഒരുപാടൊന്നും ദൂരമില്ലല്ലോ

Tuesday, May 16, 2017

ഫുൾ സ്റ്റോപ്പിനും അവസാന വാക്കിനും ഇടയിൽ

         ഫുൾ സ്റ്റോപ്പിനും അവസാന  വാക്കിനും ഇടയിൽ 


                                                                (1)


അസ്തിത്വം നഷ്ടപ്പെട്ട സംസ്കാര ചിഹ്നങ്ങൾക്കും പ്ലാസ്റ്റിക്ക് പൊതിഞ്ഞ  ഭിത്തികൾക്കും കുറുകെ ഇടുങ്ങിയ വഴികൾ ആൾക്കൂട്ടത്തെയും വാരി നിറച്ചു  മുന്നോട്ടു യാത്ര തുടങ്ങി .
ഏതോ ഒരിരുട്ടത്ത് നിന്ന് കൊണ്ട് ആകാശത്തിലൊളിഞ്ഞിരിക്കുന്ന കടലലകളിൽ നിന്നും ഞാൻ മുത്തുകൾ പെറുക്കിത്തുടങ്ങി , വഴി വക്കിൽ നിന്നവർ ഭ്രാന്തനോടെന്ന പോലെ എന്നോടെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
വെളിച്ചം ദൂരങ്ങളിൽ കണ്ണുകളിറുക്കിയടച്ചും പൊട്ടിച്ചിരിച്ചും കൊഞ്ഞനം കുത്തിയും എന്നെ മത്തു പിടി പ്പിക്കുകയായിരുന്നു.
മരീചികയാവുകയാണ് ഓരോ തുള്ളി വെളിച്ചവും , എത്ര ശരത് കാലങ്ങൾ കഴിഞ്ഞാലാണ്  ഈ  അവസാനത്തെ  തുണ്ട് ഇരുട്ടും മറഞ്ഞു പോവുക.
പ്രക്ഷുബ്ദതയാണ് വികാരം , കണ്ണുകളിൽ നിർജീവതയും ജാലകണത്തിന്റെ ബാക്കിപത്രവും ഉണ്ടെങ്കിലും ഈ നഗരത്തിന്റെ ജീവ നാഡിയിൽ , ഈ ഇരുട്ടിന്റെ നാലുകെട്ടുകളിൽ തളം  കെട്ടി നിൽക്കുന്നത് പ്രക്ഷുബ്ദതയാണ് , വേലിയേറ്റങ്ങളാണ് .
ഇയർ ഫോണിന്റെ അറ്റത്ത്‌  നിന്നും അവസാനമായി കേട്ട വരികളേതായിരുന്നു " ain't no grave can hold my body down" .ഉപേക്ഷിച്ച ഫോണിനും  നഷ്ടപ്പെട്ട വരികൾക്കും ഇടയിലൂടെ  ഇരുട്ടിത്രമേൽ  കനത്തു വന്നപ്പോളാണ് ഈ യാത്ര . വെളിച്ചമാന്വേഷിച്ചു അലയുന്ന തിമിര രോഗി ...ലോകം ഇരുട്ടിലാണെന്നു കരുതുന്ന അന്ധൻ . 
നശിച്ചു കൊണ്ടിരിക്കുന്ന കരളിനും നിലച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തുടിപ്പിനും ഇപ്പഴും പ്രതീക്ഷകളുണ്ടത്രെ .. മായികതയുടെ മുഖം മൂടികൾ നിറഞ്ഞ ലോകമേ  ഞാൻ നിശ്ശബ്ദനാണ് ..അന്തർ മുഖനാണ്‌ ..നിരാശനാണ്..ഇപ്പോൾ അവശനും അസന്തുഷ്ടനുമാണ് ..വെളിച്ചമേ നിന്നിലേക്കുള്ള ദൂരം അളക്കാനുള്ള ഈ ശുഭാപ്തി വിശ്വാസിയുടെ അവസാന അളവുകോലും നഷ്ടപ്പെട്ടിരിക്കുന്നു ...

മുറിപ്പാടുകൾ



                                     മുറിപ്പാടുകൾ 





                                                                      (1)



നഷ്ടപ്പെട്ടെന്ന് കരുതിയവയൊക്കെയും ബോധമണ്ഡലത്തിന്റെ ചവറ്റു കൂനയിൽ നിന്നും തിരികെ  ലഭിച്ചിരിക്കുന്നു .ഇന്നലെ വരെ നിരാശനും നിശ്ശബ്ദനുമായ മനസ്സ് അതിന്റെ ഉൾത്തളങ്ങളിൽ വസന്തോത്സവത്തിന്റെ ചിത്രങ്ങൾ മെനഞ്ഞു തുടങ്ങി . അത് നിശബ്ദമായി പുഞ്ചിരിക്കുകയും അശ്രു കണങ്ങളിൽ സൗന്ദര്യം കണ്ടെത്തുകയും ചെയ്തു .


                                                                     (2)


പക്ഷെ എന്താണ് തിരിച്ചു കിട്ടിയതെന്ന് മനസ്സിലാവുന്നതിനു മുമ്പ് അത് ഓർമകളുടെ തുരുത്തിലേക്ക് മാത്രമായി ഒളിച്ചോടി .വിഭ്രമാത്മകതയോ.. മരീചികയോ ... അല്ലെങ്കിൽ ഈ അവസ്ഥയെ ഭ്രാന്തെന്നോ ഉന്മാദമെന്നോ വിളിക്കാനാണ് എനിക്കിഷ്ടം ... പ്രതിധ്വനികളിൽ മിക്കപ്പോഴും ഒരു കോമാളിയുടെ തേങ്ങലുണ്ടായിരുന്നു


                                                                     (3)

ഉപേക്ഷിക്കേണ്ടതായിട്ടുള്ള ചില ഭാണ്ഡക്കെട്ടുകളുണ്ട്  , വിഴുപ്പു കെട്ടുകളെന്നു പറയുന്നതാവും ശരി .. ആരുമില്ലാത്ത രാത്രിയിൽ  കോർപ്പറേഷൻ മാലിന്യങ്ങളിൽ അവയെ തള്ളണം ..തിരികെ വരാത്ത വണ്ണം അവയെ സംസ്കരിച്ചു നിർജീവമാക്കണം .നശിച്ചെന്നു തോന്നുമ്പഴും മിടിച്ചു കൊണ്ടിരിക്കുന്ന ഈ ഹൃത്തിനെയും നിശ്ശബ്ദമാക്കണം .


                                                                     (4)

നിസ്സഹായതയാണ് പ്രക്ഷുബ്ധമായ ഈ നഗരത്തിന്റെ മറ്റൊരു ചിത്രം .സ്വപ്നങ്ങളെയും തലയിലേറ്റി നടക്കുന്നവർക്ക്  ചങ്ങലകളും ബന്ധനങ്ങളും നൽകി അണിയിച്ചൊരുക്കുകയാണ്  ഈ നഗരം. എന്റെ ചങ്ങലകൾക്കും കണ്ണികളുണ്ട് വിട്ടു പിരിയാത്ത വണ്ണം ശരീരത്തോട് ചേർന്ന് വലിഞ്ഞു മുറുകി അത് അവിടം നിറയെ മുറിവുകൾ സൃഷ്ടിക്കുകയാണ് .ചലവും ചോരയും കട്ടപിടിച്ചു  ശരീരം വികൃതമാക്കിയ മുറിവുകൾ....




ഉത്തരായനം

 

 ഉത്തരായനം 



വയലേലകളെഴുതിയ തോറ്റം -
പാട്ടുകളെ ചങ്കിലൊതുക്കി
കുരുതികളും ചോരക്കളവും
കണ്ണുകളിൽ കുത്തി നിറച്ചു
ഇടനെഞ്ചിൽ ചോര പൊടിച്ചു
കൂരിരുളിൻ  കടല് കടന്ന്
പെരു വഴിയിൽ , പ്രക്ഷുബ്ധതയുടെ
തിരമാലച്ചുഴികളിലൊരു ചെറു -
ചിരിയാലവനെത്തറ കാലം
ഇട നെഞ്ച് വിരിച്ചു നടന്നേ .....

Sunday, April 30, 2017

നിശ്ശബ്ദ പ്രക്ഷുബ്ദത

ആകാശത്തിന്റെ നിറം ഇന്നലെ ഉസ്മാൻ പച്ചയായിരുന്നു . ഓന്റെ നെഞ്ചിലെ പ്രണയം കലക്കിയൊഴിച്ചതോണ്ടാവണം  സൂര്യനന്നും  കട്ടിചോപ്പായിരുന്നു .ഇടയ്ക്കിടക്ക് കളർ കണ്ണടകൾ മാറ്റി മാറ്റി വെക്കുന്ന ശീലം കോളേജിൽ നിന്ന് കിട്ടിയതായിരുന്നു .ഓരോ ഫോട്ടോനും അച്ചില് വാർത്തു വെച്ച പോലത്തെ ക്യാപ്ഷൻ മാത്രം പോരാല്ലോ...അപ്പൊ ഉസ്മാൻ പച്ച നിറത്തില് ആകാശം ഇങ്ങനെ തിളങ്ങി നിക്കണ സമയത്താണ് കട്ടച്ചോപ്പായിരുന്ന സൂര്യൻ കറുത്ത് കരുവാളിച്ച കൊച്ചിയുടെ ഏതോ കായലിൽ മുങ്ങി മരിച്ചത്.അതെ  ഇനി ഇപ്പൊ ഇരുട്ടാണല്ലോ നല്ല കറുത്ത സുന്ദരിയായ ഇരുട്ട് . അവൾക്കെന്തിനാണീ കണ്ണട ..പ്രിയപ്പെട്ട ഉസ്മാൻ പച്ചേ നമുക്ക് പതുക്കെ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് കടക്കാം .മുന്നിലുള്ളത് മഞ്ഞിച്ച്  കിടക്കുന്ന ഒരു പാട് വട്ടം പാച്ചു വർക്കു ചെയ്ത,   ദുഷിച്ച രക്തവും ചലവും തളം കെട്ടി നിൽക്കുന്ന   കുഴികൾ നിറഞ്ഞ ദുർഗന്ധ വാഹിനിയായ ഹൃദയത്തിന്റെ വഴിയാണ് .അപ്പുവിന്റെ കടിയേറ്റ് തൂങ്ങിയ സീറ്റിന്റെ മുകളിലിരുന്ന് , പെയിന്റ് പോയി തുരുമ്പിച്ച സൈക്കിൾ ഹാന്ഡിലിൽ എണ്ണം തികച്ചില്ലാത്ത വിരലുകൾ അമർത്തിപ്പിടിച്ചു കുഴികൾഅവസാനിക്കുന്നിടത്തേക്ക്  ആഞ്ഞു ചവിട്ടണം .അവിടെത്തുമ്പോളേക്കും  വെളിച്ചം വരുമായിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട് .ആഞ്ഞു ചവിട്ടണം... നിലക്കാത്ത കറക്കങ്ങളുടെ ഒടുക്കം ടയറു നിക്കുമ്പോ വെളിച്ചം വരുമത്രെ ..നല്ല ഉസ്മാൻ പച്ച കളറിലുള്ള  വെളിച്ചം ..

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...